കെ.എസ്.ഐ.ഡി.സി. യെക്കുറിച്ച്‌

KSIDC > കെ.എസ്.ഐ.ഡി.സി. യെക്കുറിച്ച്‌
show categories
കെ.എസ്.ഐ.ഡി.സി. യെക്കുറിച്ച്‌

കേരളത്തില്‍ ഇടത്തര – വന്‍കിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാരിൻ്റെ സമ്പൂര്‍ണ്ണ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കമ്പനിയാണ്‌ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (KSIDC). സംസ്ഥാനത്ത്‌ ആഭ്യന്തരവും വിദേശീയവുമായ വ്യവസായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയെന്ന നിലയില്‍ KSIDC നിക്ഷേപകര്‍ക്ക്‌ സമഗ്രമായ പിന്തുണയും സഹായവും നൽകിപ്പോരുന്നു. ഇതിനു പുറമെ, വിവിധ പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുക, സര്‍ക്കാരും വ്യവസായ മേഖലയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയും KSIDC-യുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍പെടുന്നു.

1961-ല്‍ സ്ഥാപിതമായ KSIDC-യ്‌ക്കു നേതൃത്വം നല്‍കുന്നത്‌ എന്‍ജിനീയറിങ്‌, മാനേജ്‌മെൻ്റ്, ധനകാര്യം, നിയമം തുടങ്ങി വിവിധ മേഖലകളില്‍ പ്രഗല്‌ഭരായവരുടെ ഒരു സംഘമാണ്‌. ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഈ പ്രൊഫഷനലുകള്‍ ആര്‍ജിച്ച വൈദഗ്‌ദ്ധ്യം നിക്ഷേപകര്‍ക്ക്‌ സമഗ്ര സഹായം ലഭ്യമാക്കുന്നതില്‍ ഈ സ്ഥാപനത്തെ സഹായിക്കുന്നു.

വ്യവസായ വളര്‍ച്ചയ്‌ക്ക്‌ അനുകൂല സാഹചര്യമൊരുക്കുകയും ധനസഹായം ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയ്‌ക്ക്‌ വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്‌ വിപുലമായ സഹായമാണ്‌ KSIDC വാഗ്‌ദാനം ചെയ്യുന്നത്. ഞങ്ങള്‍ ഊന്നല്‍ നല്‍കുന്ന വ്യവസായ വികസന ഉദ്യമങ്ങളുടെ കൂട്ടത്തില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു :

  • വ്യവസായ നിക്ഷേപാശയങ്ങള്‍ കണ്ടെത്തുക
  • ആശയങ്ങളെ മൂര്‍ത്തമായ പദ്ധതികളായി നടപ്പിലാക്കുക
  • സാദ്ധ്യതാ പഠനം, പദ്ധതികളുടെ മൂല്യനിര്‍ണയം
  • സാമ്പത്തിക അടിത്തറ ഉറപ്പിക്കല്‍, സംയുക്ത വായ്‌പാ പദ്ധതി
  • കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതികള്‍ ലഭ്യമാക്കുക
  • വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക
  • വ്യവസായ വികസനവും അടിസ്ഥാന സൗകര്യ വികസനവും ത്വരിതപ്പെടുത്തുക.

കേരളത്തില്‍ ഇതിനോടകം 22,000 കോടി രൂപ മുതല്‍മുടക്കു വരുന്നതും 72500 തൊഴിലവസരങ്ങള്‍ നല്‍കുന്നതുമായ 650 പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ KSIDC-ക്കു കഴിഞ്ഞിട്ടുണ്ട്‌.


ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 12 January 2023
സന്ദ൪ശകരുടെ എണ്ണം :344050